ഒരു ചാലുഴുതില്ല | Malayalam Folk song

>> Sunday, July 31, 2011

താന തന തന താന തന തന താന തന തന തന്തിനനോ (3)
ഒരു ചാലുഴുതില്ല
ഒരു വിത്തും വിതച്ചില്ല
താനേ മുളച്ചൊരു പൊന്‍തകര
താന തന തന താന തന തന താന തന തന തന്തിനനോ (3)
ഒരു നാളൊരു വട്ടി
രണ്ടാം നാള്‍ രണ്ടു വട്ടി
മൂന്നാം നാള്‍ മൂന്നു വട്ടി
തകര വെട്ടി
താന തന തന താന തന തന താന തന തന തന്തിനനോ (3)
അപ്പൂപ്പനമ്മൂമ്മ
അയലത്തെ കേളുമ്മാവന്‍
വടക്കേലെ നാണിക്കും വിരുന്നൊരുക്കി
താന തന തന താന തന തന താന തന തന തന്തിനനോ (3)
മീന മാസം കഴിഞ്ഞപ്പോള്‍ തകര കരിഞ്ഞു
ഇനിയെന്തു ചെയ്യും വന്‍കുടലെ
ആറാറു മടക്കിട്ട്‌ അറുപത്‌ കുടുക്കിട്ട്‌
അനങ്ങാതെ കിടന്നു വന്‍കുടല്
താന തന തന താന തന തന താന തന തന തന്തിനനോ (3)

Read more...

മൂത്ത മോളെ കാര്‍ത്തൂ | Malayalam folk song

കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി  
കൊച്ചിയിലെ കൊച്ചലയില്‍ തോണി മുങ്ങി പോയി

കാത്തിരുന്ന ചെമ്പരുന്ത് റാഞ്ചി കൊണ്ടു പോയി  
തെക്കു തെക്കൊരു തൈ മരത്തില്‍ കൊണ്ടു ചെന്നു വെച്ചേ

കാര്‍ത്തു നിന്‍റെ തോര്‍ത്റെവിടെന്ന്‍ ഓര്ത്തു നോക്കെടി കാര്‍ത്തു  
കാര്‍ത്തു നിന്‍റെ തോര്‍ത്തെങ്ങാനും കൂര്‍ത്ത മുള്ളില്‍ കോര്തോ

കാര്‍ത്തിക താന്‍ വളര്‍ത്തിയൊരു മൂത്ത മോളെ കാര്‍ത്തൂ  
കാര്‍ത്തൂ നിന്‍റെ തോര്‍ത്തെങ്ങാനും കൂര്‍ത്ത മുള്ളില്‍ കോര്‍ത്തോ

ഇടയ്ക്കിടയ്ക്ക് എന്നോട് മിണ്ടിയാ നിനക്ക് എന്താടി ചേതം
കാര്‍ത്തിക താന്‍ വളര്‍ത്തിയൊരു മൂത്ത മോളെ കാര്‍ത്തൂ

കുണ്ടാ മണ്ടി കുണ്ട്രാ മണ്ടി വഴില്‍ ഒരു പാമ്പ്
പോണ പോക്കില് ഓടി വന്നൊരു നക്കും നക്കി പോയെ

Read more...

തമ്പുരാന്‍ തന്നുടെ കിന്നാരം കേട്ടോണ്ട് | Malayalam folk songs

>> Saturday, July 30, 2011

തമ്പുരാന്‍ തന്നുടെ കിന്നാരം കേട്ടോണ്ട്
തേവൂ നീ തേവട തേവോ തേവാ
നേരം പോയൊരു നേരത്തും
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
അരത്തൊണ്ട് കള്ളും തന്ന്
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
അരമുറി കരിക്കുംതന്ന്
കൊല്ലാക്കൊല കൊല്ലിണിയോ
തേവൂ തേവട തേവോ തേവാ
പുഞ്ചയ്ക്കു പൂജാവോളം
തേവൂ തേവട തേവോ തേവാ
പുകിലൊന്നും പറയാണ്ടങ്ങട്
തേവൂ തേവട തേവോ തേവാ
മാരിമഴകള്‍ ചൊരിഞ്ച പോലെ
ചെറു വയലുകളൊക്കെ നനഞ്ചേ
പൂട്ടിയൊരുക്കി പാകണഞ്ചേ
ചെറു ഞാറുകളൊക്കെ കെട്ടിയെറിഞ്ചേ 

Read more...

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ | Malayalam folk song

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിരപോലെ
തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു
തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു.
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ....

Read more...

തകര | Malayalam Folk Song

താന തന തന താന തന തന താന തന തന തന്തിനനോ (3)

ഒരു ചാലുഴുതില്ല

ഒരു വിത്തും വിതച്ചില്ല

താനേ മുളച്ചൊരു പൊന്‍തകര

താന തന തന താന തന തന താന തന തന തന്തിനനോ (3)

ഒരു നാളൊരു വട്ടി

രണ്ടാം നാള്‍ രണ്ടു വട്ടി

മൂന്നാം നാള്‍ മൂന്നു വട്ടി

തകര വെട്ടി

താന തന തന താന തന തന താന തന തന തന്തിനനോ (3)

അപ്പൂപ്പനമ്മൂമ്മ

അയലത്തെ കേളുമ്മാവന്‍

വടക്കേലെ നാണിക്കും വിരുന്നൊരുക്കി

താന തന തന താന തന തന താന തന തന തന്തിനനോ (3)

മീന മാസം കഴിഞ്ഞപ്പോള്‍ തകര കരിഞ്ഞു

ഇനിയെന്തു ചെയ്യും വന്‍കുടലെ

ആറാറു മടക്കിട്ട്‌ അറുപത്‌ കുടുക്കിട്ട്‌

അനങ്ങാതെ കിടന്നു വന്‍കുടല്

താന തന തന താന തന തന താന തന തന തന്തിനനോ (3)

Read more...

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും | Folk song | Malayalam

നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)

ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...

നിന്നെക്കാണാന്‍ എന്നെക്കാളും... (2)

കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മിന്നുമില്ല
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍. എന്നെക്കാളും(2)..

അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ ...(2)

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...(2)

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ ...

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും  അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും 

NB: ഈ ഗാനത്തിന്‍ ചലച്ചിത്രം ഇവിടെ ലഭ്യമാണ് 
Watch the Live Video of this song here : http://livemalluvideos.blogspot.com/2009/08/ninne-kaanan-ennekkalum-chandham.html

Read more...

നാടന്‍ പാട്ടുകള്‍ പള്ളിവാള്‌ ഭദ്രവട്ടകം | Malayalam Nadan paattu | Folk Songs

പള്ളിവാള്‌ ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി
നല്ലച്ഛന്‍ടെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി
അങ്ങനങ്ങനെ.(2)[പള്ളിവാള്‌].
ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടും
മറന്നീടുക സ്ത്രീധനമുതലേ വേറേയുണ്ടേ,അങ്ങനങ്ങനെ.. (2)

ഞങ്ങളുടെ പടിഞ്ഞാറു നടയില്‍ വാളാറും കല്ലറയില്‍
ഏഴരവട്ടി വിത്തവീടെ കിടപ്പതുണ്ടെ, അങ്ങനങ്ങനെ..(2)
അതില്‍നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ്
തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ,
അങ്ങനങ്ങനെ..(2)[പള്ളിവാള്‌]

നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്‍മകളേ
ആ വിത്ത് അസുരവിത്ത്‌ എന്നാണ്‌ അതിന്‍ടെ പേര്,
അങ്ങനങ്ങനെ..(2) [പള്ളിവാള്‌]

കണ്ണുകൊണ്‍ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലോ-
കണ്ണിന്‍ടെ കൃഷ്ണമണിപൊട്ടി തെറിച്ചു പോകുമ്,അങ്ങനെ
നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലോ-
നാവിന്‍ടെ കടപഴുത്ത് പറിഞ്ഞു പോകും,അങ്ങനെ
കൊണ്ടുവാ കൊണ്ടുവാ മോളെ കാളി മോളേ ശ്രീകുരുംബേ
ആ വിത്തൊന്നു മലനാട്ടില്‍ ചെന്നാല്‍ മാനുഷ്യര്‍ക്കെല്ലാം ആപത്തണെ..(3)
അങ്ങനങ്ങനെ...[പള്ളിവാള്‌](3)

Read more...

വിനോദം - വിജയലക്ഷ്മി (Vijayalakshmi) | Malayalam poem Kavitha

വിനോദം  - വിജയലക്ഷ്മി
പ്രൈം ടൈമില്‍
കവിയും ഗാനരചയിതാവും
ഒരുമിച്ചു നടക്കാനിറങ്ങി,
വംശഹത്യയുടെ  തെരുവില്‍

കല്ലേറ് ..കൊല ..ശോഭയാത്ര

തല പൊട്ടിയ കവി നിലത്തിരുന്നു
പെട്രോളും തീപ്പെട്ടിയും ഓടി വന്നു

ഗാനരച്ചയിതാവില്‍ നിന്നു
മധുരപദങ്ങളുടെ  പൂമഴ
ഭസ്മം, ചന്ദനം, കളഭം, തീര്‍ത്ഥം, അമ്പലം
എറിയുന്നവര്‍ കല്ല്‌ നിലത്തിട്ടു
തലയറുക്കപ്പെട്ട  ശരീരം   ചാടിയെണീറ്റ് 
സിനിമാറ്റിക്  ഡാന്‍സ് ആരംഭിച്ചു

അപ്പോള്‍ ഷോറൂമിലെ
ടി.വി സെറ്റിനുള്ളില്‍് നിന്നു
സുന്ദരിയായ പെണ്‍കുട്ടി
കൊഞ്ചി ചോദിച്ചു ;

"നിങ്ങള്‍കിനി ഏത് പാട്ടാ വേണ്ടത്? "

Read more...

ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ് (മുരുകന്‍ കാട്ടാക്കട ) | Murugan Kattakada | Malayalam Poem kavitha




മുരുകന്‍ കാട്ടാക്കട ...മനസ്സില്‍ നിന്നു മനസ്സിലേക്ക് പെയ്തിറങ്ങുന്ന ചൊല്കവിതകളുടെ രാജകുമാരന്‍ ...സമൂഹത്തിലെ അസ്വസ്ഥതകളെ വയനക്കാരില്‍ പ്രതികരണമാക്കി മാറ്റുന്നതില്‍ വിജയിച്ച അങ്ങേക്ക് ഈയുള്ളവന്റെ പ്രണാമം ...



ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ്

ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊള്‍ക..
പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക

കതിരു കൊത്താന്‍ കൂട്ടുകിളികളില്ല
കിളിയകട്ടാന്‍ കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമി തന്‍ ചുണ്ടില്‍ വയല്‍ പാട്ടു ചാര്‍ത്തും ചുവപ്പുമില്ല
നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെഇനിയെന്റെഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക... ബോധവുമെടുത്തു കൊള്‍ക......................... പാട്ടുകളെടുത്തു കൊള്‍ക............

കര്‍ക്കിട കൂട്ടങ്ങള്‍ മേയുന്ന മടവകള്‍
വയല്‍ ചിപ്പി ചിത്രം വരക്കും ചതുപ്പുകള്‍
മാനത്തു കണ്ണികള്‍ മാരശരമെയ്യുന്ന മാനസ സരസ്സാം ജലചെപ്പുകള്‍
ധ്യാനിച്ചു നില്‍കുന്ന ശ്വേത സന്യാസികള്‍.....
നാണിച്ചു നില്ക്കും കുളക്കോഴികള്‍ ...

പോയ്മറഞെങൊ വിളക്കാല ഭംഗികള്‍ ...
വറുതി കത്തുന്നു കറുക്കുന്നു ചിന്തകള്‍
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................

വൈക്കോല്‍ മിനാരം മറഞ്ഞ മുറ്റത്തിന്നു
ചെണ്ട കൊട്ടി കടത്തെയ്യങ്ങളാടുന്നു
ഇനിയെന്റെ ചലനവുമെടുത്തു കൊള്‍ക...

ഇനിയെന്റെ ശാന്തിയുമെടുത്തു കൊള്‍ക
ഇനിയെന്റെ കരളും പറിച്ചു കൊള്‍ക...
ഇനിയെന്റെ പാട്ടുകളെടുത്തു കൊള്‍ക............
ഇനിയെന്റെ ബോധവുമെടുത്തു കൊള്‍ക.........................

Read more...

കിളി, മരം ,ഭുമി - വി.മധുസു‌ധനന്‍ നായര്‍ | Malayalam poem kavitha | Madhusoodhanan Nair

കിളി, മരം ,ഭുമി  - വി.മധുസു‌ധനന്‍ നായര്‍ 

'കൂടൊഴിയണം'
മരം കിളിയോടോതീ
കിളി ആകാശത്തിര നോക്കി -
പ്പറന്നു  കു‌ടില്ലാതെ

'കാടൊഴിയണം'
ഭുമി മരത്തോടോതീ
മരം
ദുരെ , യാക്കിളിയുടെ
ചിറകില്‍ നോക്കിപ്പോയീ

Read more...

ഇരുളിന്‍ മഹാ നിദ്രയില്‍ | Malayalam poem kavitha

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നൂ...
എന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ...
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ...

ഒരു കുഞ്ഞു പൂവിലും കുളിര്‍ കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ ...
ജീവനുരുകുമ്പോളൊരു തുള്ളി ഉറയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ..
കനവിന്റെയിതളായി നിന്നെ പറത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ..

ഒരു കുഞ്ഞു രാപാടി കരയുമ്പോഴും നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു ...
നിന്നിലഭയം തിരഞ്ഞു പോകുന്നു ....

അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം........................"

Read more...

യാത്രകിടയില്‍ ...സുഗതകുമാരി (Sugathakumari) | Malayalam poem kavitha

യാത്രകിടയില്‍ ...സുഗതകുമാരി (Sugathakumari)

എനിക്ക്
പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെ
ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍
ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-
ലെതഴളിലും വന്നെന്‍ കണ്ണൂനീരൊപ്പി  തന്നു

വിളര്‍ക്കും ദിനങ്ങള്‍ തന്‍ കവിളില്‍ ചായം തേച്ചു‌
തിളക്കും വേനല്‍ച്ചുടില്‍ പൂകളെ തുന്നിചേര്‍്ത്തു
ദാഹത്തില്‍ പുന്തേനെകി  ദുഃഖത്തില്‍ പ്രേമം നല്‍കീ
രോഗത്തില്‍ സുഖാശ്വാസദൃഡവിശ്വാസം പാകീ

വഴിത്തളര്‍ചയെ  ഞാനറിഞ്ഞീല നിങ്ങള്‍
ഗാനലോലുപര്‍ കൂട്ടിനൊന്നിച്ചു നടപ്പോളം
അങ്ങനെ നാമൊന്നിച്ചേ കഴിഞ്ഞു ചിരകാലം
ഇന്നു ഞാനിവിടെയീ നാല്‍കവലയില്‍ പെട്ടെ-
ന്നറിവു‌ കാണ്മീലല്ലോ  നിങ്ങളെകൂടെ പ്പിരി -
ഞ്ഞകലുന്നേരം നിങ്ങള്‍ യാത്രയും ചൊല്ലീലല്ലോ

എങ്ങിനെയിനി? നിന്നു പോകുന്നേന്‍ , സ്വപ്നങ്ങളെ
നിങ്ങള്‍ കൈവിട്ടോന്‍ , ഏറെ ക്ഷീണനീ  യാത്രക്കാരന്‍
നടക്കാന്‍ വഴിയെത്രയുണ്ടിനി കൊടും വെയില്‍
തണുക്കും മഹാ സന്ധ്യകെത്രയുണ്ടിനി നേരം ...

Read more...

ഇനിയെന്ത് വില്‍ക്കും ? വിജയലക്ഷ്മി (Vijayalakshmi) | Malayalam poem kavitha

ഇനിയെന്ത് വില്‍ക്കുംവിജയലക്ഷ്മി (Vijayalakshmi)

പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍
മഴയെ മണ്ണിന്റെ തരികളെ വില്കാന്‍

പതിനാലാം രാവിന്റെയഴകിനെ വില്കാന്‍
പുലരിതന്‍ സപ്ത സ്വരങ്ങളെ വില്കാന്‍

അവര്‍ വിളിക്കയായ് ..വരിക, ലോകത്തിന്‍
പെരുമടീശീലതലവരേ ..നീല -
മലകള്‍ നിങ്ങള്‍ക്കു കുഴിചെടുക്കുവാന്‍
ഹരിതവൃക്ഷങ്ങള്‍ പിഴുതെടുക്കുവാന്‍

മകരവും മഞ്ഞും കുളിരും നിങ്ങള്‍ക്കു
മറന്നു പോകാതെ പൊതിഞ്ഞെടുക്കുവാന്‍
അലക്കിത്തേച്ച വെണ്ചിരിയുമായ് നാടു
മുറിച്ചു വില്‍ക്കുവാന്‍ കൊതിച്ചു നില്‍പ്പവര്‍

വിളിച്ചു കൂവുന്നു ..നുറുക്കു‌ കേരളം ..
മുറിചെടുക്കുകീ  കശാപ്പു കത്തിയാല്‍
ഇനി വില്‍കാനുണ്ട് , തിരിച്ചറിയലിന്‍
തുറുപ്പു ചീട്ടൊന്നു കഴുത്തിലിട്ടവര്‍
ഇറച്ചിക്കും വേണ്ടാത്തവര്‍ ..ശതകോടി
അവരെ താങ്ങുവാന്‍ വരുവതാരിനി ?

Read more...

കൈ ഞാന്‍ മുറുകെ പിടിക്കയാണ്‌ ... | Malayalam poem

കൈ ഞാന്‍ മുറുകെ പിടിക്കയാണ്‌ ...

കാരണം നിന്റെ തളര്‍ച്ചയല്ല ...ഇടറുന്ന കാലുകളും അല്ല ..
നിന്റെ വേദനകളില്‍ എന്റെ പ്രതികരണവുമല്ല ..
കനവുകള്‍ പെയ്തൊഴിഞ്ഞപ്പോഴുള്ള എകാന്തതയാലുമല്ല ...

നിന്റെ സന്തോഷങ്ങള്‍ ....ഞാനൊരു കാഴ്ച്ചകാരനായിരുന്നു
മഴതുള്ളിയിലെ കവിതയെ നീ അറിഞ്ഞു തുടങ്ങിയപ്പോള്‍ ...
ഭാരതപ്പുഴയിലെ മണല്‍പരപ്പില്‍ ഒരു വളപ്പൊട്ട് നീ തേടിയലഞ്ഞപ്പോള്‍
ഞാനൊരു കാഴ്ച്ചകാരനായിരുന്നു ....
പക്ഷെ കാഴ്ചകള്‍ അവ്യക്തമായിരുന്നു...

ചക്രവാക പക്ഷികള്‍ കരയുമത്രേ...
സന്ധ്യകളില്‍ .. ഏകാന്തതയെ സ്നേഹിക്കാത്തവര്‍ക്കറിയാമത്രെ ...
പക്ഷെ ......
ഇവിടെ ശബ്ദവും ഉരുകിയൊലിക്കുന്ന ഏകാന്തതയാണ് ...



കൈ ഞാന്‍ മുറുകെ പിടിക്കയാണ്‌ ...
കാരണം ഞാനൊരു സ്വാര്‍ത്ഥനാണ് ....
എന്റെ സന്തോഷങ്ങള്‍ .....എന്റെ കാഴ്ചയില്‍ ,
നീ മാത്രമായിരുന്നു...

പ്രവീണ്‍
http://desadanakili.blogspot.com

Read more...

കാഴ്ചകള്‍ ഇനിയും ബാക്കി (നീതു ) Neethu | Malayalam Poem

കാഴ്ചകള്‍ ഇനിയും ബാക്കി (നീതു ) Neethu

കാഴ്ചകള്‍ ഇനിയും ബാക്കി
കരയരുതേ കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി
വിരിയാത്ത പൂവുകള്‍ ,ബാക്കി ചിരിക്കാത്ത മുഖങ്ങള്‍


ബാക്കിമാംസം പിച്ചി തിന്നുന്ന കഴുകന്മാര്‍ ബാക്കി
ഒഴുകാത്ത പുഴകളും ,വീശാത്ത കാറ്റും ബാക്കി

കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി
കാലത്തിന്‍ കളി വിരുതുകള്‍ ബാക്കി ,ഹൃദയ കാഠിന്യത്തിന്‍ ധ്വനികള്‍ ബാക്കി
വിശകുന്ന വയറിന്‍ , തളരുന്ന തനുവിന്‍ , അലയുന്ന ബാല്യത്തിന്‍ രോദനം ബാക്കി
നഷ്ട സ്വപ്നത്തിന്‍ ചിറകടികള്‍
കണ്ണേ നിനക്ക് കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി

Read more...

രേണുക (മുരുകന്‍ കാട്ടാകട) | Murugan Kattakada | Malayalam Poem Kavitha

രേണുക
Lyrics :മുരുകന്‍ കാട്ടാകട
രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്  അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-വിരഹമേഘ ശ്യാമ ഘനഭംഗികള്‍..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..
ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ- വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-കണ്ടുമുട്ടാമെന്ന വാക്കു മാത്രം..
നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-നാം കടം കൊള്ളുന്നതിത്ര മാത്രം..

രേണുകേ നാം രണ്ടു നിഴലുകള്‍-ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും.
.കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..
നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ..

ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം..

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവത്തില്‍
മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ് നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..
പകല് വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..
പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..

ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ- മധുരം മിഴിപൂ നനച്ചുവോ രേണുകേ?...

രേണുകേ നീ രാഗ രേണു കിനാവിന്റെ-നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു- നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍........................

Read more...

എന്റെ കവിത (ചങ്ങമ്പുഴ ) | Changam puzha | Malayalam Kavitha poem

എന്റെ കവിത (ചങ്ങമ്പുഴ )

ഇന്നോളം കാൽച്ചോടൊന്നു പിഴയ്ക്കാതാടിപ്പോന്നൊ-
രെന്നോമൽക്കവിതേ, നിൻ കാൽകളിന്നിടറുന്നോ?
എന്തിന്‌?-കലാബോധം തീണ്ടാത്ത കാലിപ്രായർ
നിൻതാണ്ഡവത്തിൻനേർക്കു നീരസം ഭാവിച്ചിട്ടോ?
അതിലത്ഭുതമില്ല, രാജഹംസത്തിൻ ലീലാ-
സദനത്തിലെ,സ്സുധാസാന്ദ്രമാനസത്തിലെ,
ഹേമപങ്കജമാദ്ധ്വീമാധുരി മാനിക്കുമോ
ചേർമണ്ണിൽജ്ജളൂകങ്ങൾ ചികയും പാഴ്ക്കൊറ്റികൾ?
പാടുവാനവയ്ക്കില്ല പാടവം,മതിമറ-
ന്നാടുവാ,നാകാശത്തിൽ സ്വച്ഛന്ദം വിഹരിക്കാൻ;
വെള്ളിമേഘങ്ങൾക്കിടയ്ക്കുദയപ്രകാശത്തി-
ലുള്ളുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ;-
ആയത്തമാക്കാനഭിനന്ദനാർദ്രാശംസക-
ളായവയ്ക്കഖിലേശനേകിയില്ലനുഗ്രഹം!
അതിനാലസൂയതന്നത്യഗാധതയിൽനി-
ന്നുയരാം സ്വയം,വ്യക്തിവിദ്വേഷധൂമാംശങ്ങൾ.
കപടസ്സന്ന്യാസത്തിൻ വെള്ളയാദർശം ചുറ്റി-
ക്കരളിൽക്കറയേന്തി മൗഢ്യമൂർത്തികളായി
മനസ്സാൽ,വാക്കാൽ,കർമ്മശതത്താൽ നിർലജ്ജമീ
മഹിയിൽ 'മഹാത്മാ'ഖ്യയെബ്ബലാൽസംഗം ചെയ്‌വാൻ,
ഉണ്ടാകാം ചിലരെല്ലാം ഗാന്ധിസൂക്തികൾ തങ്ക-
ച്ചെണ്ടിട്ടൊരിക്കാലത്തും കവിതേ, ക്ഷമിക്കൂ നീ!
ഇടയൻ പുല്ലാങ്കുഴൽവിളിക്കെ,ക്കത്തിക്കാളും
ചുടുവെയ്‌ലതേറ്റേറ്റു പൂനിലാവായിപ്പോകെ;
ആയതിൻ തരംഗങ്ങളുമ്മവെച്ചാനന്ദത്താ-
ലാലോലലതാളികൾ മൊട്ടിട്ടു ചിരിക്കവേ;
മയിലാടവേ, മരക്കൊമ്പുകൾതോറും നിന്നു
മലയാനിലൻ മർമ്മരാശംസ വർഷിക്കവേ;
കുറ്റിക്കാടുകൾക്കുള്ളിൽക്കശ്മലസൃഗാലന്മാർ
പറ്റിച്ചേർന്നോ,രിയിട്ടു പുച്ഛിച്ചാൽ ഫലമെന്തേ?
ഇരുളിലുലൂകങ്ങൾ മുഷിഞ്ഞുമൂളീടിലും
സരസം വിണ്ണിൽപ്പൊങ്ങി രാപ്പാടിയെത്തിപ്പാടും.
എന്നോമൽക്കവിതേ, നീയിടറായ്കണുപോലും;
നിന്നെയോമനിക്കുവാൻ കാത്തുനിൽക്കുന്നൂ കാലം.
ഇന്നു നിൻചുറ്റുമപസ്മാരത്തിൻ ഞെരക്കങ്ങൾ
നിന്നിടാം തത്തിത്തത്തി, നാളത്തെ പ്രഭാതത്തിൽ,
അവതൻ നേർത്തു നേർത്ത മാറ്റൊലിപോലും മായു;-
മവമാനിതയായ്‌ നീ മറുകില്ലൊരിക്കലും.
എത്രനാൾ നിഗൂഢമാ നിർലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നിൽക്കും 'പുഴ'തന്നൊഴുക്കുത്തിൽ?
വിണ്ണിൽവെച്ചീശൻ നിന്നെയഭ്യസിപ്പിച്ചൂ, നീയീ
മന്നിൽ വന്നേവം വീണവായിക്കാൻ, നൃത്തംചെയ്‌വാൻ
ആരോടുമനുവാദം ചോദിച്ചല്ലതിനു നീ-
യാരംഭിച്ചിതു,മിത്രനാളതു തുടർന്നതും.
അതിനാ,ലേതോ ചില കോമാളിവേഷക്കാർ വ-
ന്നരുതെന്നാജ്ഞാപിച്ചാൽക്കൂസുകില്ലെള്ളോളം നീ.
നീയറിഞ്ഞിട്ടില്ലൊട്ടുമിന്നോളം പരാജയം;
നീയവഗണിക്കയേ ചെയ്തിടൂ പരിഹാസം.
ഏതെല്ലാം നെറ്റിത്തടം ചുളുങ്ങിക്കോട്ടേ, നീ നിൻ
സ്വതന്ത്ര്യപ്രകാശത്തിൽ സ്വച്ഛന്ദം നൃത്തം ചെയ്യൂ!
അലിവുള്ളവർ നിന്നെയഭിനന്ദിക്കും, കാലം
വിലവെച്ചീടും നിന്റെ വിശ്വമോഹനനൃത്തം.
നീയൊട്ടുമിടറായ്കെൻ കവിതേ-പറക്കുന്നൂ
നീളെ നിൻ ജയക്കൊടി- തുടരൂ നിൻനൃത്തം നീ!
ഹസ്തതാഡനഘോഷമദ്ധ്യത്തിൽ പതിവാണൊ-
രിത്തിരി കൂക്കംവിളി,യെങ്കിലേ രസമുള്ളൂ.
ഗുരുത്വം കെടുത്തുകില്ലക്കൂട്ടർ: മാഹാത്മാക്കൾ
ധരിപൂ പിതാമഹന്മാരുടെ പാരമ്പര്യം.
മർത്ത്യരാണിന്നെന്നാലുമുത്ഭവമോർമ്മിക്കണ്ടേ?-
മർക്കടങ്ങളെ,യത്ര പെട്ടെന്നു മറക്കാമോ?...

മറ്റുള്ളോർ ചവച്ചിട്ടോരെല്ലുകൾ തക്കം നോക്കി-
ക്കട്ടെടു,ത്തവ കാർന്നു ശൗര്യത്തിൻ ഭാവം കാട്ടി,
ഉല്ലസൽസുധാകരനുയരുംനേരം,കഷ്ട-
മല്ലിലാ ശ്വാനം പാർത്തുനിന്നെത്ര കുരയ്ക്കട്ടേ,
ഫലമെന്തതുകൊണ്ടു?- മേൽക്കുമേൽപ്പൊങ്ങിപ്പര-
ന്നലതല്ലിടും നിജ കീർത്തികൗമുദിയെങ്ങും!
ഇടറാ,യ്കിടറായ്കെൻ കവിതേ,സവിലാസ-
നടനം തുടരൂ നീ, വിശ്വമോഹിനിയായി!
 

Read more...

പിറക്കാത്ത മകന് (ബാലചന്ദ്രന്‍ ചുള്ളിക്കാട് ) | Balachandran chullikadu | Malayalam poem

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌. 

Read more...

താതവാക്യം (ബാലചന്ദ്രന്‍ ചുള്ളിക്കാട് ) | Balachandran chullikadu | Malayalam Poem

അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും

ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:

ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ
നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം

നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം
അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍
നിന്നാണു നിന്നുരുവമെന്നു മറന്നുപോയ്‌ നീ.

സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍
തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു
മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം
ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.

തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി
പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,
ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-
പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.

ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-
മാ, മന്ത്രവാദിയുടെ മക്കളനാഥരായി
സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
സോമപ്രകാശകിരണാവലി കെട്ടുപോയി.

ജീവിക്കുവാനിവനിലേക നിയോഗമേകീ
പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം
ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-
മാധാരമായി നിലകൊള്ളുമനന്തശക്തി.

പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം
ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;
ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-
റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.

നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു
പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;
ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം
കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.

കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍
കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,
നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍
പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.

എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു
അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;
വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ
ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.

കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു
കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;
ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍
ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;

നായെക്കണക്കു കടുചങ്ങലയിട്ടു ബാല-
പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍
പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍
ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?

പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും
പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ
'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും
ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.

വീടിന്റെ പേരു കളയാനിടയായ്‌ ഭടന്റെ
കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,

നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-
ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും
ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ
മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,

ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-
ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-
ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര
മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.

ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-
നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍
ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-
മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.

ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം
കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-
മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-
ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ്‌ ഞാന്‍.

ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.

ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;
ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും
ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?
നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.

കാലാവസാനമണയും വരെ വേണ്ടി വന്നാല്‍
മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;
കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍
കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.

ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,
പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.

പിന്നെ പ്രേതാവതാരം, ഘനരവസഹിതം
ഗര്‍ജ്ജനം ചെയ്തരങ്ങിന്‍
പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും
കാലഗേഹേ മറഞ്ഞു;
വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍
പ്പൊങ്ങി പൊന്നിന്‍ കിരീടം;
മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,
ജീവചൈതന്യപൂര്‍ണ്ണം.

Read more...

ഓര്‍മ്മകളുടെ ഓണം (ബാലചന്ദ്രന്‍ ചുള്ളിക്കാട് ) | Malayalam Poems Kavita

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.

Read more...

സ്‌നാനം - ബാലചന്ദ്രന്‍ ചുള്ളിക്കാട് | Malayalam Poems | Balachandran Chullikadu

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.

ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?

ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?

ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍

ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍

മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍

എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍. 

Read more...

അമ്മ (ഒ.എന്‍.വി ) | ONV | Malayalam Kavitha Poem

ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒാരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്
‍അ കൈവിരുതു പുകഴ്തുമാരും അ പുകഴ്‌ ഏതിനും മീതെയല്ലോ
കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു

അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്‌
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ്‌ ശബ്ദഘോഷമായി
കല്ലിനും മീതെയായ്‌ ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി വല്ലായ്മയാര്‍ന്നുപോയി
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ...

ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി
വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താല്
‍ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും

ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
ഇന്നുച്ചനേരത്ത്‌ കഞ്ഞിയുമായ്‌ വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
കഞ്ഞിക്കലവും തലയിലേന്തി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത്‌ തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ
മൂക്കിന്റെതുമ്പത്ത്‌ തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു
ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി
കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല
ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ
വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി
കൂടെപ്പൊറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായി
ഗത്ഗതത്തോടു പൊരുതിടുപോല്‍ അക്ഷരമോരോന്നുമൂന്നിയൂന്നി
അന്ത്യമാം തന്നഭിലാഷപ്പോള്‍ അഞ്ജലിപൂര്‍വ്വം അവള്‍ പറഞ്ഞു
ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി
കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട്‌ ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍
‍കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക്‌ കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂ
ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു
മണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ്‌ മധിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നില്
‍ഇന്നുകണ്ടേനപ്പെണ്ണിന്‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പം
എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു

കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു

Read more...

നാറാണത്തു ഭ്രാന്തൻ | Malayalam Poem Kavitha | Madhusoodhanan Nair മധുസൂദനൻ നായര്‍

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാധൻ
എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വർഗ്ഗ കാമമില്ല
വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന
പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ
നേരു ചികയുന്ന ഞാനാണു ഭ്രന്തൻ
മൂകമുരുകുന്ന ഞാനാണു മൂഡൻ

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുംബോൾ
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലിൽ
കഴകത്തിനെത്തി നിൽകുംബോൾ
കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേകീ
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശന്തിയുടെ
മൊട്ടുകൾ വിരഞ്ഞു നട കൊൾകേ
ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേർവ്വരയിലേക്കു തിരിയുന്നു

ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതൻ വ്രതശുധി
വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌
തേവകൾ തുയിലുണരുമിടനാട്ടിൽ
താരുകലാ ഭാവനകൾ വാർക്കുന്ന പൊന്നംബലങ്ങളീൽ
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും
നാട്ടു പൂഴി പര പ്പുകളിൽ
മോതിരം ഘടകങ്ങൾ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയിൽ
നാണം ചുവക്കും വടക്കിനി തിണ്ണയിൽ
ഇരുളിന്റെ ആഴത്തിൽ ആദ്യാത്മ ചൈതന്യം
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളിൽ
ഈറകളിളം തണ്ടിൽ ആത്മ ബ്ബോധതിന്റെ
ഈണം കൊരുക്കുന്ന കാടക പൊന്തയിൽ
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവചിന്തുകേട്ടാടും വനങ്ങളിൽ
ആടിമാസം കുലപേടി വേഷം കളഞ്ഞാവണി
പൂവുകൾ തീർക്കും കളങ്ങളിൽ
അടിയാർ തുറക്കുന്ന പാടപറംബുകളിൽ
അഗ്നി സൂക്ത സ്വരിത യജ്ഞവാടങ്ങളിൽ
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ
വാക്കുകൾ മുളക്കാത്ത കുന്നുകളിൽ
വർണ്ണങ്ങൾ വറ്റുമുന്മതമാർന്ന വിഭ്രമ
ചുഴികളിൽ അലഞ്ഞതും
കാർമ്മണ്ണിലുയിരിട്ടൊരാശ മേൽ
ആഡ്യത്വം ഉച്ച്നേരുക്കൾ ചൊരിഞ്ഞതും

പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങൾ പന്ത്രണ്ടു കയ്യിൽ വളർന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളിൽ
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങൾ മാറിയിട്ടോ
നീച രാശിയിൽ വീണുപോയിട്ടോ
ജന്മശേഷത്തിൻ അനാഥത്വമോ
പൂർവ്വ കർമ്മദോഷത്തിന്റെ കാറ്റോ
താളമർമ്മങ്ങൾ പൊട്ടിതെറിച്ച ത്രുഷ്ണാർദ്ധമാം
ഉന്മതത്തിൻ മാദന ക്രിയായന്ത്രമോ
ആദി ബാല്യം തൊട്ടു പാലായ്നൽകിയോ
രാന്ദ്യം കുടിച്ചും തെഴുതും മുതിർന്നവർ
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവർ
എന്റെ എന്റെ എന്നാർത്തും കയർതും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹ ചിദ്ര ഹോമങ്ങൽ തിമിർക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലംബികരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്‌
ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ
ഓങ്കാര ബീജം തെളിഞ്ഞു
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളർന്നു
ഉടൽതേടി അലയും ആത്മാക്കളോട്‌
അദ്വൈതമുരിയാടി ഞാനിരിക്കുംബോൾ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ

ചാത്തനൂട്ടാനെത്തുമാറുടു ഞങ്ങൾ
ചേട്ടന്റെ ഇല്ലപറംബിൽ
ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും പള്ളുപോലും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും



ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം
ഇന്നലത്തെ ഭ്രാത്രു ഭാവം
തങ്ങളിൽ തങ്ങളിൽ മുഖതു തുപ്പും
നമ്മൾ ഒന്നെനു ചൊല്ലും ചിരിക്കും
പിണ്ടം പിത്രുകൾക്കു വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെ അന്നത്തിനന്ന്യന്റെ
ഭാണ്ടങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും
വിളിച്ചങ്കതിനാളുകൂട്ടുന്നു
വായില്ലകുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ
അഗ്നിഹോത്രിക്കിന്നു ഗാർഹപത്യത്തിന്നു
സപ്തമുഘ ജടരാഗ്നിയത്രെ

ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാൻ
ഒരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കൂംബി നിൽക്കുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർത്ത്ധിയിൽ വർണ്ണവും പിത്തവും തപ്പുന്നു
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു
ഊഴിയിൽ ദാഹമേ ബാക്കി

ചാരങ്ങൾപോലും പകുത്തുത്തിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുംബോൾ
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുംബോൾ
അറിയാതെ ആശിച്ചുപോകുന്നു ഞാനും
വീണ്ടുമൊരുനാൾ വരും
വീണ്ടുമൊരുനാൾ വരും
എന്റെ ചുടലപറംബിലെ തുടതുള്ളുമീ
സ്വാർദ്ധ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അനലിൽ നിന്നു
അമരഗീതം പോലെ ആത്മാക്കൾ
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടയ്‌വരും

അതിലെന്റെ കരളിന്റെ നിറവും സുഗന്തവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ
അണുരൂപമാർന്നടയിരിക്കും
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു
ഒരു പുതിയ മാനവനുയിർക്കും
അവനിൽനിന്നദ്യമായ്‌ വിശ്വസ്വയം പ്രഭാ പടലം
ഈ മണ്ണിൽ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം

ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം...........

Read more...

കണ്ണട (മുരുകൻ കാട്ടാക്കട) | Murugan kattakada | Kannada | Malayalam Poem

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

രക്ത്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോല ക്കോപ്പുകൾ കാണാം

കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകൾ കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

സ്മരണകുടീരങ്ങൾ പെരുകുംബോൾ
പുത്രൻ ബലിവഴിയെ പോകുംബോൾ
മാത്രുവിലാപത്താരാട്ടിൻ
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം


പൊട്ടിയ താലിചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുംബോൾ
പുറകിലെ മാവിൽ കയറുകൾ കാണാം

തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുംബിര തേടൽ കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം


പിഞ്ചു മടികുത്തൻപതുപേർ ചെർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം

തെരുവിൽ സ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങൾ കാണാം

അരികിൽ ശീമ കാറിന്നുള്ളിൽ
സുകശീതള മൃതു മാറിൻ ചൂരിൽ
ഒരുശ്വാനൻ പാൽ നുണവതു കാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം


തിണ്ണയിലൻബതു കാശിൻ പെൻഷൻ
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ്‌ പായ്‌വ്വതുകാണാം

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം

വിളയില്ല തവളപാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ

മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം


ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട

ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകൾ
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്കൾ
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകൽ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
 

Read more...

ഓമനത്തിങ്കള്‍ക്കിടാവോ | Malayalam Poem Kavitha | ഇരയിമ്മന്‍ തമ്പി

ഓമനത്തിങ്കള്‍ക്കിടാവോ

കവി: ഇരയിമ്മന്‍ തമ്പി

    ഓമനത്തിങ്കള്‍ക്കിടാവോ - നല്ല
    കോമളത്താമരപ്പൂവോ
    പൂവില്‍ നിറഞ്ഞ മധുവോ - പരി-
    പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ
    പുത്തന്‍ പവിഴക്കൊടിയോ - ചെറു-
    തത്തകള്‍ കൊഞ്ചും മൊഴിയോ
    ചാഞ്ചാടിയാടും മയിലോ - മൃദു-
    പഞ്ചമം പാടും കുയിലോ
    തുള്ളുമിളമാന്‍ കിടാവോ - ശോഭ
    കൊള്ളുന്നൊരന്നക്കൊടിയോ
    ഈശ്വരന്‍ തന്ന നിധിയോ - പര-
    മേശ്വരിയേന്തും കിളിയോ
    പാരിജാതത്തിന്‍ തളിരോ - എന്റെ
    ഭാഗ്യദ്രുമത്തിന്‍ ഫലമോ
    വാത്സല്യരത്നത്തെ വയ്പാന്‍ - മമ
    വാച്ചൊരു കാഞ്ചനച്ചെപ്പോ
    ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
    രുട്ടത്തു വെച്ച വിളക്കോ
    കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും
    കേടുവരാതുള്ള മുത്തോ
    ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള
    മാര്‍ത്താണ്ഡദേവപ്രഭയോ
    സൂക്തിയില്‍ കണ്ട പൊരുളോ - അതി-
    സൂക്ഷ്മമാം വീണാരവമോ
    വമ്പിച്ച സന്തോഷവല്ലി - തന്റെ
    കൊമ്പതില്‍ പൂത്ത പൂവല്ലി
    പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി-
    ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
    കസ്തൂരി തന്റെ മണമോ - നല്ല
    സത്തുക്കള്‍ക്കുള്ള ഗുണമോ
    പൂമണമേറ്റൊരു കാറ്റോ - ഏറ്റം
    പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
    കാച്ചിക്കുറുക്കിയ പാലോ - നല്ല
    ഗന്ധമെഴും പനിനീരോ
    നന്മ വിളയും നിലമോ - ബഹു-
    ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
    ദാഹം കളയും ജലമോ - മാര്‍ഗ്ഗ-
    ഖേദം കളയും തണലോ
    വാടാത്ത മല്ലികപ്പൂവോ - ഞാനും
    തേടിവെച്ചുള്ള ധനമോ
    കണ്ണിന്നു നല്ല കണിയോ - മമ
    കൈവന്ന ചിന്താമണിയോ
    ലാവണ്യപുണ്യനദിയോ - ഉണ്ണി-
    ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
    ലക്ഷ്മീഭഗവതി തന്റെ - തിരു-
    നെറ്റിമേലിട്ട കുറിയോ
    എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി-
    ലിങ്ങനെ വേഷം ധരിച്ചോ
    പദ്മനാഭന്‍ തന്‍ കൃപയോ - ഇനി
    ഭാഗ്യം വരുന്ന വഴിയോ 

Read more...

Malayalam Poem Kavitha | ജ്ഞാനപ്പാന - പൂന്താനം നമ്പൂതിരി Poonthanam

കവി: പൂന്താനം നമ്പൂതിരി (1547-1640)
വൃത്തം: പാന / സര്‍പ്പിണി


വന്ദനം


കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!

അച്യുതാനന്ദ! ഗോവിന്ദ! മാധവാ!

സച്ചിദാനന്ദ! നാരായണാ! ഹരേ!



ഗുരുനാഥന്‍ തുണചെയ്ക സന്തതം

തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും

പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമാക്കീടുവാന്‍!



കാലലീല


ഇന്നലെയോളമെന്തെന്നറിഞ്ഞീലാ

ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ

ഇന്നിക്കണ്ട തടിക്കു വിനാശവു-

മിന്ന നേരമെന്നേതുമറിഞ്ഞീലാ.


കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ-

ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ

തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,

മാളികമുകളേറിയ മന്നന്റെ

തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.



അധികാരിഭേദം


കണ്ടാലൊട്ടറിയുന്നു ചിലരിതു

കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ.

കണ്ടതൊന്നുമേ സത്യമല്ലെന്നതു

മുമ്പേ കണ്ടിട്ടറിയുന്നിതു ചിലര്‍.

മനുജാതിയില്‍ത്തന്നെ പലവിധം

മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.


പലര്‍ക്കുമറിയേണമെന്നിട്ടല്ലോ

പലജാതി പറയുന്നു ശാസ്ത്രങ്ങള്‍.

കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു

കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം.

ജ്ഞാനത്തിനധികാരി ജനങ്ങള്‍ക്കു

ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.


സാംഖ്യശാസ്ത്രങ്ങള്‍ യോഗങ്ങളെന്നിവ

സംഖ്യയില്ലതു നില്‌ക്കട്ടെ സര്‍വ്വവും;


തത്ത്വവിചാരം


ചുഴന്നീടുന്ന സംസാരചക്രത്തി-

ലുഴന്നീടും നമുക്കറിഞ്ഞീടുവാന്‍

അറിവുള്ള മഹത്തുക്കളുണ്ടൊരു

പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു.


എളുതായിട്ടു മുക്തി ലഭിപ്പാനായ്‌

ചെവി തന്നിതു കേള്‍പ്പിനെല്ലാവരും

നമ്മെയൊക്കെയും ബന്ധിച്ച സാധനം

കര്‍മ്മമെന്നറിയേണ്ടതു മുമ്പിനാല്‍

മുന്നമിക്കണ്ട വിശ്വമശേഷവും

ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌

ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ

ഒന്നിനും ചെന്നു താനും വലയാതെ

ഒന്നൊന്നായി നിനയ്ക്കും ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌



ഒന്നിലുമറിയാത്ത ജനങ്ങള്‍ക്ക്‌

ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌

ഒന്നുപോലെയൊന്നില്ലാതെയുള്ളതി-

ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌

ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌

നിന്നവന്‍ തന്നെ വിശ്വം ചമച്ചുപോല്‍.

മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും

ഒന്നുമില്ലപോല്‍ വിശ്വമന്നേരത്ത്‌.


കര്‍മ്മഗതി


ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തില്‍

മൂന്നായിട്ടുള്ള കര്‍മ്മങ്ങളൊക്കെയും

പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും

പുണ്യപാപങ്ങള്‍ മിശ്രമാം കര്‍മ്മവും

മൂന്നു ജാതി നിരൂപിച്ചു കാണുമ്പോള്‍

മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.

പൊന്നിന്‍ ചങ്ങലയൊന്നിപ്പറഞ്ഞതി-

ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങള്‍.

രണ്ടിനാലുമെടുത്തു പണിചെയ്ത

ചങ്ങലയല്ലോ മിശ്രമാം കര്‍മ്മവും.

ബ്രഹ്‌ മവാദിയായീച്ചയെറുമ്പോളം

കര്‍മ്മബദ്ധന്മാരെന്നതറിഞ്ഞാലും.

ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു

ഭുവനാന്ത്യപ്രളയം കഴിവോളം

കര്‍മ്മപാശത്തെ ലംഘിക്കയന്നതു

ബ്രഹ്‌മാവിന്നുമെളുതല്ല നിര്‍ണ്ണയം.

ദിക്‌പാലന്മാരുമവ്വണ്ണമോരോരോ

ദിക്കുതോറും തളച്ചു കിടക്കുന്നു.

അല്‌പകര്‍മ്മികളാകിയ നാമെല്ലാ-

മല്‌പകാലം കൊണ്ടോരോരോ ജന്തുക്കള്‍

ഗര്‍ഭപാത്രത്തില്‍ പുക്കും പുറപ്പെട്ടും

കര്‍മ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.


ജീവഗതി


നരകത്തില്‍ക്കിടക്കുന്ന ജീവന്‍പോയ്‌

ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ

പരിപാകവും വന്നു ക്രമത്താലേ

നരജാതിയില്‍ വന്നു പിറന്നിട്ടു

സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍

സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.

സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍

പരിപാകവുമെള്ളോളമില്ലവര്‍

പരിചോടങ്ങിരുന്നിട്ടു ഭൂമിയില്‍

ജാതരായ്‌; ദുരിതം ചെയ്തു ചത്തവര്‍.

വന്നൊരദ്‌ദുരിതത്തിന്‍ഫലമായി

പിന്നെപ്പോയ്‌ നരകങ്ങളില്‍ വീഴുന്നു.

സുരലോകത്തില്‍നിന്നൊരു ജീവന്‍പോയ്‌

നരലോകേ മഹീസുരനാകുന്നു;

ചണ്ടകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍

ചണ്ഡാലകുലത്തിങ്കല്‍പ്പിറക്കുന്നു.

അസുരന്മാര്‍ സുരന്മാരായീടുന്നു;

അമര‍ന്മാര്‍ മരങ്ങളായീടുന്നു;

അജം ചത്തു ഗജമായ്‌ പിറക്കുന്നു

ഗജം ചത്തങ്ങജവുമായീടുന്നു;


നരി ചത്തു നരനായ്‌ പിറക്കുന്നു

നാരി ചത്തുടനോരിയായ്‌പോകുന്നു;

കൃപകൂടാതെ പീഡിപ്പിച്ചീടുന്ന

നൃപന്‍ ചത്തു കൃമിയായ്‌പിറകുന്നു;

ഈച്ച ചത്തൊരു പൂച്ചയായീടുന്നു

ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.

കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാര്‍

ഭൂമിയീന്നത്രേ നേടുന്നു കര്‍മ്മങ്ങള്‍

സീമയില്ലാതോളം പല കര്‍മ്മങ്ങള്‍;

ഭൂമിയീന്നത്രേ നേടുന്നു ജീവന്മാര്‍.


അങ്ങനെ ചെയ്തു നേടി മരിച്ചുട-

നന്യലോകങ്ങളോരോന്നിലോരോന്നില്‍

ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാര്‍

തങ്ങള്‍ ചെയ്തോരു കര്‍മ്മങ്ങള്‍ തന്‍ഫലം.

ഒടുങ്ങീടുമതൊട്ടുനാള്‍ ചെല്ലുമ്പോള്‍.

ഉടനെ വന്നു നേടുന്നു പിന്നെയും;

തന്റെ തന്റെ ഗൃഹത്തിങ്കല്‍നിന്നുടന്‍

കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം

മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു

വിറ്റൂണെന്നു പറയും കണക്കിനേ.


ഭാരതമഹിമ


കര്‍മ്മങ്ങള്‍ക്കു വിളഭൂമിയാകിയ

ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.

കര്‍മ്മനാശം വരുത്തേണമെങ്കിലും

ചെമ്മേ മറ്റെങ്ങുംസാധിയാ നിര്‍ണ്ണയം.

ഭക്തന്മാര്‍ക്കും മുമുക്ഷു ജനങ്ങള്‍ക്കും

സക്തരായ വിഷയീജനങ്ങള്‍ക്കും

ഇച്ഛീച്ചീടുന്നതൊക്കെകൊടുത്തീടും

വിശ്വമാതാവു ഭൂമി ശിവ ശിവ!

വിശ്വനാഥന്റെ മൂലപ്രകൃതിതാന്‍

പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.


അവനീതലപാലനത്തിന്നല്ലൊ

അവതാരങ്ങളും പലതോര്‍ക്കുമ്പോള്‍.

അതുകൊണ്ടു വിശേഷിച്ചും ഭൂലോകം

പതിന്നാലിലുമുത്തമമെന്നല്ലോ

വേദവാദികളായ മുനികളും

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.

ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന

ജംബുദ്വീപൊരു യോജനലക്ഷവും

സപ്തദ്വീപുകളുണ്ടതിലെത്രയും

ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും.


ഭൂപത്‌മത്തിനു കര്‍ണ്ണികയായിട്ടു

ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.

ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ

അതിലുത്തമം ഭാരതഭൂതലം

സമ്മതരായ മാമുനിശ്രേഷ്ഠന്മാര്‍

കര്‍മ്മക്ഷേത്രമെന്നല്ലോ പറയുന്നു;

കര്‍മ്മബീജമതീന്നു മുളയ്ക്കേണ്ടു

ബ്രഹ്‌മലോകത്തിരിക്കുന്നവര്‍കള്‍ക്കും,

കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍

ജന്മനാശം വരുത്തേണമെങ്കിലും


ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള

പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.

അത്ര മുഖ്യമായുള്ളൊരു ഭാരത-

മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.


കലികാലമഹിമ


യുഗം നാലിലും നല്ലൂ കലിയുഗം

സുഖമേതന്നെ മുക്തിവരുത്തുവാന്‍.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന!

കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസങ്കീര്‍ത്തനമെന്നീയേ

മറ്റേതുമില്ല യത്‌നമറിഞ്ഞാലും


അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍

പതിമ്മൂന്നിലുമുള്ള ജനങ്ങളൂം

മറ്റു ദ്വീപുകളാറിലുമുള്ളോരും

മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും

മറ്റു മൂന്നു യുഗങ്ങളിലുള്ളോരും

മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍

കലികാലത്തെ ഭാരതഖണ്ഡത്തെ,

കലിതാദരം കൈവണങ്ങീടുന്നു.

അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും

ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍

യോഗ്യത വരുത്തീടുവാന്‍ തക്കൊരു

ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!

ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു

മാനുഷര്‍ക്കും കലിക്കും നമസ്കാരം!

എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോര്‍

എന്നതെന്തിനു നാം പറഞ്ഞീടുന്നു?


എന്തിന്റെ കുറവ്‌


കാലമിന്നു കലിയുഗമല്ലയോ?

ഭാരതമിപ്രദേശവുമല്ലയോ?

നമ്മളെല്ലാം നരന്മാരുമല്ലയോ?

ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.

ഹരിനാമങ്ങളില്ലാതെ പോകയോ?

നരകങ്ങളില്‍ പേടി കുറകയോ?

നാവുകൂടാതെ ജന്മമതാകയോ?

നമുക്കിന്നി വിനാശമില്ലായ്‌കയോ?

കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ

ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!


മനുഷ്യജന്മം ദുര്‍ല്ലഭം


എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം

അത്ര വന്നു പിറന്നു സുകൃതത്താല്‍!

എത്ര ജന്മം മലത്തില്‍ കഴിഞ്ഞതും

എത്ര ജന്മം ജലത്തില്‍ കഴിഞ്ഞതും

എത്ര ജന്മങ്ങള്‍ മന്നില്‍ കഴിഞ്ഞതും

എത്ര ജന്മം മരങ്ങളായ്‌ നിന്നതും

എത്ര ജന്മം അരിച്ചു നടന്നതും

എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്‌

അതു വന്നിട്ടിവണ്ണം ലഭിച്ചൊരു

മര്‍ത്ത്യജന്മത്തിന്‍ മുമ്പേ കഴിച്ചു നാം!

എത്രയും പണിപ്പെട്ടിങ്ങു മാതാവിന്‍

ഗര്‍ഭപാത്രത്തില്‍ വീണതറിഞ്ഞാലും.

പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്‌

പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌.


തന്നെത്താനഭിമാനിച്ചു പിന്നേടം

തന്നെത്താനറിയാതെ കഴിയുന്നു.

എത്രകാലമിരിക്കുമിനിയെന്നും

സത്യമോ നമുക്കേതുമൊന്നില്ലല്ലോ;

നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍

വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.

ഓര്‍ത്തറിയാതെ പാടുപെടുന്നേരം

നേര്‍ത്തുപോകുമതെന്നേ പറയാവൂ.

അത്രമാത്രമിരിക്കുന്ന നേരത്തു

കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം!


സംസാരവര്‍ണ്ണന


സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലര്‍

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലര്‍;

ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു

കുഞ്ചിരാമനായാടുന്നിതു ചിലര്‍;

കോലകങ്ങളില്‍ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലര്‍

ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലര്‍;


അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും

ഉണ്‌മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;

അഗ്നിസാക്ഷിണിയായൊരു പത്നിയെ

സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;

സത്തുകള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍

ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;

വന്ദിതന്മാരെക്കാണുന്ന നേരത്തു

നിന്ദിച്ചത്രെ പറയുന്നിതു ചിലര്‍;

കാണ്‍ക്ക നമ്മുടെ സംസാരകൊണ്ടത്രേ

വിശ്വമീവണ്ണം നില്‍പുവെന്നും ചിലര്‍;

ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു

ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലര്‍;

അര്‍ത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാന്‍

അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;

സ്വര്‍ണ്ണങ്ങള്‍ നവരത്നങ്ങളെക്കൊണ്ടും

എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലര്‍;

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും

ഉത്തമതുരഗങ്ങളതുകൊണ്ടും

അത്രയുമല്ല കപ്പല്‍ വെപ്പിച്ചിട്ടു-

മെത്ര നേടുന്നിതര്‍ത്ഥം ശിവ! ശിവ!


വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പോഴും

അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!

അര്‍ത്ഥമെത്ര വളരെയുണ്ടായാലും

തൃപ്തിയാകാ മനസ്സിന്നൊരു കാലം.

പത്തു കിട്ടുകില്‍ നൂറുമതിയെന്നും

ശതമാകില്‍ സഹസ്രം മതിയെന്നും

ആയിരം പണം കയ്യിലുണ്ടാകുമ്പോള്‍

അയുതമാകിലാശ്‌ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു

വേറിടാതെ കരേറുന്നു മേല്‌ക്കുമേല്‍.


സത്തുക്കള്‍ ചെന്നിരന്നാലായര്‍ത്ഥത്തില്‍

സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാര്‍

ചത്തുപോം നേരം വസ്ത്രമതുപോലു-

മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും

പശ്‌ചാത്താപമൊരെള്ളോളമില്ലാതെ

വിശ്വാസപാതകത്തെക്കരുതുന്നു.

വിത്തത്തിലാശ പറ്റുകഹേതുവായ്‌

സത്യത്തെ ത്യജിക്കുന്നു ചിലരഹോ!

സത്യമെന്നതു ബ്രഹ്‌ മമതുതന്നെ

സത്യമെന്നു കരുതുന്നു സത്തുക്കള്‍.


വിദ്യകൊണ്ടറിയേണ്ടതറിയാതെ

വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;

കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.

കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോള്‍

തൃഷ്‌ണകൊണ്ടു ഭ്രമിക്കുന്നതൊക്കെയും.

വൈരാഗ്യം

എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും

മണ്ടിമണ്ടിക്കരേറുന്നു മോഹവും;

വന്നുവോണം കഴിഞ്ഞു വിഷുവെന്നും,

വന്നില്ലല്ലോ തിരുവാതിരയെന്നും,


കുംഭമാസത്തിലാകുന്നു നമ്മുടെ

ജന്മനക്ഷത്രമശ്വതിനാളെന്നും

ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തില്‍

സദ്യയൊന്നുമെളുതല്ലിനിയെന്നും;

ഉണ്ണിയുണ്ടായി വേള്‍പ്പിച്ചതിലൊരു

ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും;

കോണിക്കല്‍ത്തന്നെ വന്ന നിലമിനി-

ക്കാണമെന്നന്നെടുപ്പിക്കരുതെന്നും,

ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ

ചത്തുപോകുന്നു പാവം ശിവ! ശിവ!


എന്തിനിത്ര പറഞ്ഞു വിശേഷിച്ചും

ചിന്തിച്ചീടുവാനാവോളമെല്ലാരും.

കര്‍മ്മത്തിന്റെ വലിപ്പവുമോരോരോ

ജന്മങ്ങള്‍ പലതും കഴിഞ്ഞെന്നതും

കാലമിന്നു കലിയുഗമായതും

ഭാരതഖണ്ഡത്തിന്റെ വലിപ്പവും

അതില്‍ വന്നു പിറന്നതുമെത്രനാള്‍

പഴുതേതന്നെ പോയ പ്രകാരവും

ആയുസ്സിന്റെ പ്രമാണമില്ലാത്തതും

ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.


ഇന്നു നാമസങ്കീര്‍ത്തനംകൊണ്ടുടന്‍

വന്നുകൂടും പുരുഷാര്‍ത്ഥമെന്നതും

ഇനിയുള്ള നരകഭയങ്ങളും

ഇന്നു വേണ്ടും നിരൂപണമൊക്കെയും.

എന്തിനു വൃഥാ കാലം കളയുന്നു?

വൈകുണ്‌ഠത്തിനു പൊയ്‌ക്കൊവിനെല്ലാരും

കൂടിയല്ല പിറക്കുന്ന നേരത്തും

കൂടിയല്ല മരിക്കുന്ന നേരത്തും

മദ്ധ്യേയിങ്ങനെ കാണുന്നനേരത്തു

മത്സരിക്കുന്നതെന്തിനു നാം വൃഥാ?


അര്‍ത്‌ഥമോ പുരുഷാര്‍ത്ഥമിരിക്കവേ

അര്‍ത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?

മദ്ധ്യാഹ്‌നാര്‍ക്കപ്രകാശമിരിക്കവേ

ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!

ഉണ്ണികൃഷ്‌ണന്‍ മനസ്സില്‍ക്കളിക്കുമ്പോള്‍

ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്‌?

മിത്രങ്ങള്‍ നമുക്കെത്ര ശിവ! ശിവ!

വിഷ്‌ണുഭക്തന്മാര‍ല്ലേ ഭുവനത്തില്‍?

മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍

ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ഠികള്‍.


ഭുവനത്തിലെ ഭൂതിക്കളൊക്കെയും

ഭവനം നമുക്കായതിതുതന്നെ.

വിശ്വനാഥന്‍ പിതാവു നമുക്കെല്ലാം

വിശ്വധാത്രി ചരാചരമാതാവും.

അച്ഛനും പുനരമ്മയുമുണ്ടല്ലോ

രക്ഷിച്ചീവാനുള്ളനാളൊക്കെയും.

ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ

ഭക്ഷിച്ചീടുകതന്നെ പണിയുള്ളു.


നാമജപം

സക്തികൂടാതെ നാമങ്ങളെപ്പൊഴും

ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ


സിദ്ധികാലം കഴിവോളമീവണ്ണം

ശ്രദ്ധയോടെ വസിക്കേണമേവരും.

കാണാകുന്ന ചരാചരജീവിയെ

നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.

ഹരിഷാശ്രുപരിപ്ലുതനായിട്ടു

പരുഷാദികളൊക്കെസ്സഹിച്ചുടന്‍

സജ്‌ജനങ്ങളെക്കാണുന്ന നേരത്തു

ലജ്‌ജ കൂടാതെ വീണു നമിക്കണം.

ഭക്തിതന്നില്‍ മുഴുകിച്ചമഞ്ഞുടന്‍

മത്തനെപ്പോലെ നൃത്തം കുതിക്കണം.


പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍

പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും

വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍

പതിച്ചീടുന്നു ദേഹമൊരേടത്ത്‌;

കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു

കുതിച്ചീടുന്നു ജീവനുമപ്പൊഴേ.

സക്തിവേറിട്ടു സഞ്ചരിച്ചീടുമ്പോള്‍

പാത്രമായില്ലയെന്നതുകൊണ്ടേതും

പരിതാപം മനസ്സില്‍ മുഴുക്കേണ്ട

തിരുനാമത്തില്‍ മാഹാത്‌മ്യം കേട്ടാലും!


ജാതി പാര്‍ക്കിലൊരന്ത്യജനാകിലും

വേദവാദി മഹീസുരനാകിലും

നാവുകൂടാതെ ജാതന്മാരാകിയ

മൂകരെയങ്ങൊഴിച്ചുള്ള മാനുഷര്‍

എണ്ണമറ്റ തിരുനാമമുള്ളതില്‍

ഒന്നുമാത്രമൊരിക്കലൊരുദിനം

സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും

സ്വപ്നത്തില്‍ത്താനറിയാതെയെങ്കിലും

മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും

മറ്റൊരുത്തര്‍ക്കുവേണ്ടിയെന്നാകിലും


ഏതു ദിക്കിലിരിക്കിലും തന്നുടെ

നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും

അതുമല്ലൊരു നേരമൊരുദിനം

ചെവികൊണ്ടിതു കേട്ടുവെന്നാകിലും

ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌

ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ

ശ്രീധരാചാര്യന്‍ താനും പറഞ്ഞിതു

ബാദരായണന്‍ താനുമരുള്‍ചെയ്തു;

ഗീതയും പറഞ്ഞീടുന്നതിങ്ങനെ

വേദവും ബഹുമാനിച്ചു ചൊല്ലുന്നു.


ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍

ആനന്ദം പൂണ്ടു ബ്രഹ്‌മത്തില്‍ച്ചേരുവാന്‍.

മതിയുണ്ടെങ്കിലൊക്കെ മതിയിതു

തിരുനാമത്തില്‍ മാഹാത്‌മ്യമാമിതു

പിഴയാകിലും പിഴകേടെന്നാകിലും

തിരുവുള്ളമരുള്‍ക ഭഗവാനെ.

Read more...

Malayalam Poem Kavitha | നെയ്ത്തുകാരുടെ ഒരു പാട്ട് (കുമാരനാശാന്‍) | Kumaranasan

നെയ്ത്തുകാരുടെ ഒരു പാട്ട് (കുമാരനാശാന്‍)
വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്

ഓടം മൃദുപാവില്‍ ജവമോടും ഗുണമേറാ-
നോടുമ്പടിയും, സമ്പ്രതി നീ ചെയ്‌വൊരു പൂവില്‍
തേടും മണമേലായുകിലും ശോഭ നിറഞ്ഞാല്‍
കൂടും‌പടിയും സോദര! നെയ്യൂ! തുണി നെയ്യൂ!

അന്തിക്കെഴുമര്‍ക്കന്നെഴുമോരോ കിരണം‌പോല്‍
ചന്തം ചിതറുന്നാ നിറമെല്ലാം വിലസട്ടെ
അന്തര്‍ഗ്ഗതമായ് നിന്നഴകോടുന്നിഴതോറും
ചിന്തട്ടെയതിന്‍ശോഭകള്‍ നിന്നെച്ചുഴലട്ടെ.

നീക്കംകയറട്ടാടയില്‍ നന്മേനിവരട്ടേ-
യാക്കൈയണയട്ടേ വിരവായും ശരിയായും
എക്കാലവുമേ നിന്‍ തുണിനൂലൊന്നൊഴിയാതെ
നില്ക്കട്ടിഹ നീണാളൊരു നേരെന്നതുപോലെ.

കായേകനെടുക്കാമിഹ പൂവേകനിറുക്കാം
മായാതെ വിതയ്ക്കാമഥ വിത്തന്യനൊരുത്തന്‍
ആയാസമതെന്നാല്‍ വിധി സങ്ക്ല്പിതമാര്‍ക്കും
നീയോര്‍ത്തതു ഹേ! സോദര! നെയ്യൂ! തുണി നെയ്യൂ!

ധന്യത്വമെഴും മന്നവനും മണ്ണു കിളയ്ക്കും
ഖിനസ്ഥിതിയാം കര്‍ഷകനും കേവലമാരും
സന്നദ്ധമതായ്‌വന്ന്യതൂവെല്ലാം തരുമിമ്പം
തന്നര്‍ത്ഥവുമേതും ശ്രമമേലായുകിലോരാ.

                                                                 - മെയ് 1905

Read more...

Malayalam Poem Kavitha | സങ്കീര്‍ത്തനം (കുമാരനാശാന്‍) | Kumaranasan

ചന്തമേറിയ പൂവിലും ശബളാഭമാം

    ശലഭത്തിലും

സന്തതം കരതാരിയന്നൊരു ചിത്ര-

    ചാതുരി കാട്ടിയും

ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-

    രശ്മിയില്‍ നീട്ടിയും

ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങു-

    മീശനെ വാഴ്ത്തുവിന്‍!


സാരമായ് സകലത്തിലും മതസംഗ്രഹം

    ഗ്രഹിയാത്തതായ്

കാരണാന്തരമായ് ജഗത്തിലുയര്‍ന്നു

    നിന്നിടുമൊന്നിനെ

സൌരഭോല്‍ക്കട നാഭിയാല്‍ സ്വമൃഗംകണ-

    ക്കനുമേയമായ്

ദൂരമാകിലുമാത്മ ഹാര്‍ദ്ദ ഗുണാസ്പദത്തെ

    നിനയ്ക്കുവിന്‍!


നിത്യനായക, നീതിചക്രമതിന്‍-

    തിരിച്ചിലിനക്ഷമാം

സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്

    വിളങ്ങുക നാവിലും

കൃത്യഭൂ വെടിയാതെയും മടിയാതെയും

    കരകോടിയില്‍

പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മ-

    ശക്തി കുളിക്കുക!


സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-

    മാശു കവര്‍ന്നുപോം

ദേഹമാനസ ദോഷസന്തതി ദേവ

    ദേവ, നശിക്കണേ

സ്നേഹമാം കുളിര്‍പൂനിലാവു പരന്നു

    സര്‍വവുമേകമായ്

മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വ-

    മുള്ളില്‍ വിളങ്ങണേ.


ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൌകയില്‍.

Read more...

Malayalam Poem Kavitha | വീണപൂവ്‌ (കുമാരനാശാന്‍) | Kumaranasan

വീണപൂവ്‌ (കുമാരനാശാന്‍)
1

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍?

2

ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

3

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

4

ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ-
ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍

5

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

6

ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍

7

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം

8

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്‍ത്ഥികള്‍ ചിത്രമല്ല-
തില്ലാര്‍ക്കുമീഗുണവു, മേവമകത്തു തേനും

9

ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം

10

"കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

11

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്‍ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്‍നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍

12

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ടു
വല്ലാതിവന്‍ നിലവിളിക്കുകയില്ലിദാനീം

13

എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

14

ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

15

ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്‍
അത്യുഗ്രമാം തരുവില്‍ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?

16

ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ-
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം; കഠിന താന്‍ ഭവിതവ്യതേ നീ.

17

ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

18

ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്‍ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

19

പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്‍
ഏകുന്നു വാക്‍പടുവിനാര്‍ത്തി വൃഥാപവാദം
മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ ദോഷമല്ലേ?

20

പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗ-
മേകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

21

ഹാ! പാപമോമല്‍മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?

22

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

23

ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

24

അത്യന്തകോമളതയാര്‍ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്‍

25

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്‍ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്‍ പരിധിയെന്നു തോന്നും

26

ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്‍ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്‍
നീഹാരശീകരമനോഹരമന്ത്യഹാരം

27

താരങ്ങള്‍ നിന്‍ പതനമോര്‍ത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങള്‍ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്‍ പുലമ്പിടുന്നു

28

ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

29

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി-
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

30

എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്‍ നീണ്ടു വാഴാ.

31

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠര്‍ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതില്‍നിന്നു മേഘ-
ജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?

32

എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്‍ത്തും
ഇന്നത്ര നിന്‍ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം

33

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടര്‍ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍.

34

അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്‍ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്‍ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

35

ഉത്‌പന്നമായതു നശിക്കു,മണുക്കള്‍ നില്‍ക്കും
ഉത്‌പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കര്‍മ്മഗതി പോലെ വരും ജഗത്തില്‍
കല്‍പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്‍

36

ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്‍
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്‍

37

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോല്‍
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

38

സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്‍ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

39

അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വര്‍ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്‍

40

ഹാ! ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

41

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്‌വു കിനാവു കഷ്ടം!

Read more...

Malayalam Poem Kavitha | പൂക്കാലം (കുമാരനാശാന്‍) | Kumaranasan

പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ.

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലാസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവു തേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍‌നിറം‌പൂണ്ടു, നീളെ-
പ്പാടിപ്പറന്നെത്തിയിത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു, ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍-വന്നൂ വസന്തം!

നാകത്തില്‍നിന്നോമനേ, നിന്നെ വിട്ടീ-
ലോകത്തിനാനന്ദമേകുന്നിതീശന്‍
ഈ കൊല്ലമീ നിന്റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!

ചിന്തിച്ചിളങ്കാറ്റുതന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?-ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു"വെന്നല്ലയല്ലീ?

Read more...

Malayalam Poem Kavitha | മോഹം - ഒ.എന്‍.വി | Moham- ONV Kurup

മോഹം - ഒ.എന്‍.വി

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം 
മരമോന്നുലുതുവാന്‍ മോഹം 

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍  മോഹം

ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം

വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം

അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

Read more...

Malayalam Poem Kavitha | മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു

Read more...

Malayalam Poem Kavitha | കാത്തിരിപ്പ്‌ - മുരുകന്‍ കാട്ടാകട | Murugan Kattakada

ആസുരതാളം തിമര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശബ്ദമൊരു നോവായി നിറയുന്നു

നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
 ആര്‍ദ്രമൊരു വാക്കിന്റെ  വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി

ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

ഞാനുറങ്ങുമ്പൊഴും കാത്തിരിപ്പൊറ്റക്കു
 താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും
നിഴല്‍പ്പരപ്പിന്നു കണ്പാര്‍ക്കുന്നു
എന്റെ മയക്കത്തില്‍ എന്റെ സ്വപ്നങ്ങളില്‍
കാത്തിരിപ്പെന്തൊ തിരഞ്ഞോടിയെത്തുന്നു

ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ
വിളിച്ചുണര്‍ത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു
ഭൂതകാലത്തിന്നുമപ്പുറം വീണ്ടുമൊരു വാക്കിന്റെ വേനല്‍ മഴത്തുള്ളി
  വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു

കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
മച്ചിലെ വാവല്‍ കലമ്പലില്‍ ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളില്‍
 തെന്നല്‍ തലോടി തുറന്ന പടിവാതിലില്‍ തെക്ക് നിന്നെത്തുന്ന തീവണ്ടി മൂളലില്‍
ഞെട്ടിയുണര്‍ന്നെത്തി നോക്കുന്നു പിന്നെയും
ഒച്ച്‌ പോലുള്‍വലിഞ്ഞീടുവാനെന്കിലും
ഒരു പകല്‍ പടിവാതിലോടിയിറങ്ങുമ്പോളിരവു കറുത്ത ചിരി തൂകിയണയുമ്പോള്‍
  ഇരുവര്‍ക്കുമിടയിലൊരു സന്ധ്യപൂത്തുലയുമ്പോള്‍
 ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോള്‍
 എവിടെയോ മിഴി പാകി ഒരു ശിലാശകലമായ്
വാക്കിന്റെ വേനല്‍ മഴത്തുള്ളി
  വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു

  കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു
വേദന ..വേദന വാരിപ്പുതച്ചു വീണ്ടും
എന്റെ കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

കണ്ണീരു പൊടിയുന്ന വട്ടുന്നതോര്‍ക്കാതെ
ആര്‍ദ്രമൊരു വാക്കിന്റെ  വേര്‍പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി

ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്‍
 കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
 കാത്തിരിപ്പൊറ്റക്കു കണ്പാര്‍ത്തിരിക്കുന്നു

Read more...

ബാഗ്ദാദ്-മുരുകന്‍ കാട്ടാകട | Murugan Kattakada | Malayalam Poem Kavitha

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍(2)
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2)
കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു
ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍(2)
കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു
അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2)
ഇതു ബാഗ്ദാദാണമ്മ..(2)
തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്
അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി
സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം
ഇതു ബാഗ്ദാദാണമ്മ..(2)
ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)
സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു(2)
കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍(2)
ഇതു ബാഗ്ദാദാണമ്മ..(2)
ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍
പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക
ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക
അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും
രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും
നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും
തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്
പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം
പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ(2)
പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍(2)
കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ
മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം(2)
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2)
ഇതു ബാഗ്ദാദാണമ്മ..(2)
ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം
ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം
ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്(2)
അറബിക്കഥയിലെ ബാഗ്ദാദ്…(4)

Read more...

അഗസ്ത്യഹൃദയം – മധുസൂധനന്‍ നായര്‍ | Madhusoodhanan Nair | Malayalam Poem Kavitha

രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില് കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളീലെത്താൻ.

ഇപ്പൊള് നാമെത്തിയീ വനപര്ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരതശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ

ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം

ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…??
വനപർണ്ണശാലയില്ലല്ലോ,മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻ
മുദ്രാദലങ്ങളീല്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ…

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൌമമൌഡ്യം വാതുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..?രാമ
ദേഹമിടറുന്നോ…
നീർക്കിളികൾ പാടുമൊരു ദിക്കുകാണാമവിടെ
നീർക്കണിക തേടിഞാനൊന്നുപോകാം

കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീർ നാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മിൽ
സൌഖ്യം നടിക്കാം…….

നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..?
അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള് പെറ്റ മക്കള്ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാന് അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ട് മേനികള് മെനഞ്ഞു
മോഹബീജം കൊണ്ട് മേടകള് മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില് ബിരുദം കൊടുത്തു
നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു

നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു

ആപിന്ച്ചു കരളുകള്‍ ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു
മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം
നിന്‍ കണ്ണിലെന്നുമേ കണ്നായിരുന്നോരെന്‍
കരളിലോ………
കരളുന്ന ദൈന്യം

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ

സൌരസൌമ്യാഗ്നികലകൾ കൊണ്ടുവർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീൽ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യൻ

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..???

Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP