കാല്‍വരികുന്നിലെ ദേവന്‍ Malayalam poem kavitha

>> Thursday, August 4, 2011

കാല്‍വരികുന്നിലെ ദേവന്‍



------------------------------------
കാല്‍വരി കുന്നിന്‍റെ
ദേശം.

അജ്ഞതയുടെ ഇരുണ്ട
തടവറയില്‍ നിന്ന്,
മോചനത്തിന്റെ
പത്തു കല്‍പ്പനകള്‍
ദാനം ചെയ്ത ഭൂമി.

സ്നേഹശൂന്യതയുടെയും,
ദയാ രാഹിത്യത്തിന്റെയും
വരണ്ട മടിത്തട്ടില്‍
ഉറങ്ങി പോയ ജനത.
വിധിയുടെ കൈകളാല്‍,
അവര്‍ ചെയ്ത
പാപങ്ങള്‍.

ജനിയുടെ അവിശുദ്ധ ഗര്‍ഭം
പേറുന്നവര്‍ ..
പാപ കര്‍മങ്ങളുടെ
ഫലം നുകരാന്‍,
സ്വര്‍ഗ്ഗ വാതില്‍
തുറന്നിറങ്ങി വന്ന
ഒരു കുഞ്ഞാട്;
അത് യേശുവായിരുന്നു.


സ്വാര്‍ഥതയുടെ നിറവില്‍
അന്ധയായവര്‍ക്ക്,
കനിവിന്റെ
കാഴ്ച നല്‍കിയവന്‍.

അസന്മാര്‍ഗത്തിന്റെ
അട്ടഹാസങ്ങളാല്‍
ബധിരയായവര്‍ക്ക്,
അറിവിന്റെ സങ്കീര്‍ത്തനങ്ങള്‍
പാടി ചെവി തുറപ്പിച്ചവന്‍.

തെരുവിന്‍റെ വേശ്യകള്‍ക്ക്,
സന്മാര്‍ഗത്തിന്റെ
അടിയുടുപ്പുകള്‍
ദാനം ചെയ്തവന്‍.

മുപ്പതു വെള്ളി കാശിന്‍റെ
കത്തുന്ന തിളക്കതാല്‍
അന്ധനായവന്,
തന്‍റെ രക്തവും ,മാംസവും
നല്‍കിയ മഹാ പരിത്യാഗി..

അത് യേശുവായിരുന്നു.

പാപത്തിന്റെ മുള്‍ കിരീടം
ചൂടാന്‍ വേണ്ടി മാത്രം പിറന്ന
ഇടയന്‍റെ സ്വന്തം കുഞ്ഞാട്..



------------------------------(മനു നെല്ലായ)

Read more...

നിള ഒഴുകാതെ Malayalam poem kavitha

നിള ഒഴുകാതെ.

-------------------
ഒരു വേനല്‍ ചിന്തയുടെ
ജ്വര മൂര്‍ച്ചയില്‍
നാം കിനാവ്‌ കണ്ടതു
നിളയെയാണ്.

യൌവനം തുടിച്ചും,
കണ്ണീരടക്കിയും, വിതുമ്പിയും
മൌനത്തിലാണ്ടും,
പിന്നെ,
പഞ്ചാര മണലില്‍
കുറിച്ചിട്ട പ്രണയാക്ഷരങ്ങള്‍
മായ്ച്ചും,ചിരിച്ചും
നിറഞ്ഞൊഴുകിയ
നിളാ കന്യയെ .

ഒരു സ്വപ്നാടനത്തിന്റെ
ഒടുക്കത്തില്‍
നാം പിടഞ്ഞു ഉണര്‍ന്നത്
വെളിച്ചത്തിലേയ്ക്കു ആണ് .
നിള .. നിത്യ പ്രണയിനി..
അവളുടെ
ഹരിത തീരങ്ങള്‍ക്കിന്നു
വികസനത്തിന്‍റെ
ശവ ഗന്ധം.
തുമ്പയിലും, മുക്കുറ്റിയിലും
സ്വപ്‌നങ്ങള്‍ കരിഞ്ഞു വീഴുന്നു.

നിള .. നിത്യ മോഹിനി..
വേര്‍പാടിന്‍ നോവുകള്‍
തര്‍പ്പണം ചെയ്ത
മടിത്തട്ടില്‍,
വാത്സല്ല്യം ചുരന്ന
മാറുകളില്‍.,
കീറി മുറിച്ച്,
നീര് നിലച്ച്‌..
പാതാള ഗര്‍ത്തങ്ങള്‍!
അധികാരത്തിന്റെ
"മണല്‍ പാസ്സില്‍"
ചുടല കളങ്ങള്‍
പെരുകുന്നു.

ഭരണകൂടം ,
പരിസ്ഥിതി സംരക്ഷണം.,
കറുത്ത ശിരോ വസ്ത്രധാരികള്‍.
പാറാവുകാര്‍.

സ്വപ്നങ്ങളില്‍
മുറിവുകള്‍ തീര്‍ത്ത്,
രക്തം കിനിഞ്ഞ്,
മലയാളത്തിന്‍റെ
പുണ്യം നിലക്കുന്നു..
ഒഴുകാതെ.


----------------------------(മനു നെല്ലായ)

Read more...

ജന്മം പോലെ. Malayalam poem kavitha

ജന്മം പോലെ.

------------------------------
വര്‍ണ്ണങ്ങളുടെ
ജീവിത ദീപ്തിയില്‍
മഴവില്‍ തീര്‍ത്ത മനസ്സ്.
വെറുതെ തൊടാന്‍ കൊതിച്ച
കൈകളില്‍ തൂങ്ങി
പേക്കിനാവ് പോലീ ജന്മം .

കണ്ടതെല്ലാം നയനാനന്ദം!
ഇമയനക്കാതെ നോക്കിയിരുന്നു..
വേനല്‍ , വസന്തത്തില്‍
കാറ്റൂതി കരയുന്നു.
മുറിവുകള്‍..ചോര കിനിഞ്ഞ്..
സ്വാര്‍ഥതയുടെ
ഭീകര മുഖങ്ങള്‍..
തിമിരം തീര്‍ത്ത കണ്ണുകള്‍ക്ക്‌
ഇനി കാഴ്ചയെന്ത്?

ഓര്‍മകള്‍ക്കു ഗന്ധമത്രെ.!
വാടികരിഞ്ഞ
ഓര്‍മ്മകളത്രയും
മനസ്സില്‍ പൊതിഞ്ഞു .
വരും കാല ദുര്‍ഗന്ധത്തെ
മൂക്കിനു അറിയില്ലല്ലോ.

സഹയാത്രികര്‍..
നിസ്വാര്‍ത്ഥ സ്നേഹം
എന്നും മുന്തിരി ചാറായിരുന്നു.
കയ്പ്പിന്റെ ഓര്‍മയില്‍
നാക്കും
രുചി മറക്കുന്നു.

കേട്ട ശബ്ധങ്ങളിലെല്ലാം
സംഗീതം മാത്രം ,
തത്ത്വ ശാസ്ത്രങ്ങള്‍ക്കും
കാതു കൊടുത്തു.
വാക്കുകള്‍ ..
കൂരമ്പുകള്‍..
ചെവികള്‍ പൊട്ടി പോയി.

ജീവിത മരുഭൂമിയില്‍
മരുപ്പച്ച തേടി
ഒരു അഭയാര്‍ഥി.,
കുടി നീരായ് കണ്ടതു,
വെറും മരീചിക.
പാദങ്ങള്‍ തളര്‍ന്നു,
സ്പന്ദനം നിലച്ചു,
ജീവിതം പോലെ..
എന്‍റെയും, നിന്‍റെയും
ജന്മം പോലെ..
ശൂന്യം ..


----------------------------(മനു നെല്ലായ)

Read more...

സൈലന്റ് വാലിയിലെ ശബ്ദ ഘോഷം . Malayalam poem kavitha

സൈലന്റ് വാലിയിലെ ശബ്ദ ഘോഷം .

-----------------------------
നിശ്ശബ്ദമീ
താഴ്വാരത്തില്‍
സഹ്യന്‍റെ ജടാ ഭാരം
ഉലഞ്ഞഴിയുന്നു.

കാട്ടു പെണ്ണിന്‍റെ
ഉര്‍വ്വരതയില്‍
മല്ലീശ്വരന്‍റെ
മനമിളകുന്നു.

മുളംകുടിലും,
മുള്‍പ്പടര്‍പ്പും
സൈരന്ധ്രിയുടെ
തപ്ത നിശ്വാസങ്ങളില്‍
വിറ കൊള്ളുന്നു .

വന്യതയുടെ
വാത്മീകങ്ങളില്‍,
മദ ഗന്ധം പേറി,
പാല്‍പ്പതയോഴുക്കി,
കുന്തി പിറക്കുന്നു.

* * * * * * * * *

ഭരണം, നിയമം ,
പരി പാലന മന്ത്രം.
പ്രഖ്യാപിത ഘോഷം,
ദേശീയോദ്യാനം!

കാല ഭേദങ്ങളുടെ
പ്രഹസനങ്ങളോട്
നിശബ്ധത തുളച്ച്
ചീവീടുകളുടെ
വന രോദനം.

നാം കണ്ട കാഴ്ചകള്‍.,
കാണാതെ പോയതും,
കണ്ടു മടുത്തതും-
പരിസ്ഥിതി തകരുന്നു.
പ്രകൃതി മരിക്കുന്നു.!

നിശബ്ദതയുടെ
താഴ്വാരത്തില്‍
മൂകത നിലക്കുന്നു.
ശബ്ദ ഘോഷ -
ഗാംഭീര്യത്തോടെ,
നിശബ്ധത മരിക്കുന്നു.

---------------------------(മനു നെല്ലായ)

Read more...

രതിയും ,പ്രണയവും Malayalam kavitha poem

രതിയും ,പ്രണയവും
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ '
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി .. 
___________________
നിന്‍റെ നെഞ്ചിലെ
ചൂടേറ്റു വാങ്ങുമ്പോള്‍,
ഒരു വേനല്‍ മഴ തുള്ളി പോല്‍
നിന്നില്‍ ചിതറുമ്പോള്‍,
ഈ രാവു പുലരുന്നത്
നോവുകളിലെക്കായിരുന്നെങ്കില്‍
ഞാന്‍ നിന്നെ പ്രണയിക്കുമായിരുന്നില്ല...

Read more...

ഞാന്‍ ചിന്തിക്കാറുണ്ട് .. malayalam poem kavitha

ഞാന്‍ ചിന്തിക്കാറുണ്ട്,
ശരരാന്തലിന്‍ തിരിവെട്ടം
ഇരുളിനെ
വിഴുങ്ങാത്തിരുന്നെങ്കില്‍ .,
ഡയറി കുറിപ്പിലെ മാറാപ്പില്‍
സ്വപ്‌നങ്ങള്‍
ഭാരം ചുമക്കാതിരുന്നെങ്കില്‍.

വസന്ത രാവുകളിലെ
നിലാവിന്
കണ്ണീര്‍ പൊഴിയാതിരുന്നെങ്കില്‍ .

ഞാന്‍ ചിന്തിക്കാറുണ്ട്;
കണ്ണീര്‍ തുള്ളിയില്‍
ചിതറി നീയെന്നിലെ,
മൌനത്തെ ആവോളം
ചുംബിച്ചു അണച്ചെങ്കില്‍..

നിന്നിലെ യൌവനം
ഞാറ്റുവേലയായ്,
നിലക്കാതെ,മുറിയാതെ
പെയ്തു തോരാതിരുന്നെങ്കില്‍.


പ്രണയം കാമത്തിനു
തഴപ്പായ്‌ വിരിക്കുമ്പോള്‍ .,
ചിന്തകളുടെ ചുടലഭസ്മം
സ്ഫടിക പാത്രം നിറക്കുമ്പോള്‍;
ചഷക ലഹരിയില്‍
സ്വപ്‌നങ്ങള്‍ നീര്‍ കുമിളയായ്
നുരയുമ്പോള്‍;
ഞാന്‍ ചിന്തിക്കാറുണ്ട്;
ആരും ഓര്‍ക്കാതിരുന്നെങ്കില്‍ ..
ആരും തേടാതിരുന്നെങ്കില്‍..

ഞാന്‍ ചിന്തിച്ചിട്ടുണ്ട്..,
അമ്പല മണിയുടെ
ഗദ്ഗദം
ദൈവങ്ങള്‍ പങ്കിട്ടെടുതെങ്കില്‍;
അത് കണ്ടു
ക്രിസ്തുവും , ബുദ്ധനും
ചിരിക്കാതിരുന്നെങ്കില്‍..

ഞാന്‍ ചിന്തിക്കുന്നുണ്ട് ;
എന്തിനു.. ഇനിയും..
വെറുതെ..,
ഒന്നും ചിന്തിക്കാതിരുന്നെങ്കില്‍,
കുത്തി കുറിക്കാതിരുന്നെങ്കില്‍..

---------------
-----------------( മനു നെല്ലായ )

Read more...

പ്രിയേ, വെറും പ്രണയമാണിത് .. Malayalam poem kavitha

പ്രിയേ, വെറും പ്രണയമാണിത് ..

--------------------------------------
വികാര തീരങ്ങള്‍ക്ക് ഇക്കരെ
പകല്‍ കിനാക്കളുടെ
ചിതയൊരുന്ഗുന്നു.
ഭഗ്ന മോഹങ്ങളുടെ
കണ്ണാടി ചീളുകളില്‍
ഒരു മിന്നാ മിനുങ്ങിന്റെ
ഹരിതകാന്തി മുനിയുന്നു.

നിദ്രകള്‍ക്കു മേല്‍
കാര്‍ വര്‍ണ്ണം പെയ്തു തീര്‍ത്ത
തുലാവര്‍ഷ രാവുകള്‍ .,
സ്വപ്നം ക്ഷയിച്ച രാത്രി.

നിന്‍റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.

വിദൂര ജനല്‍ കാഴ്ചകളുടെ
വേദനയില്‍ ആണ്ടു പോയ
നിഴല്‍ പാടുകള്‍.
വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?

മൃഗതൃഷ്ണ വമിക്കുന്ന
കാമാഗ്നിയില്‍,
ചഷക ലഹരിയില്‍ ,
പ്രണയ വാല്‍സല്യത്തിന്‍
മുല പാല്‍ ചുരക്കുന്നോള്‍ .
ഉടഞ്ഞ കുപ്പി വളപ്പൊട്ടുകള്‍ക്ക് മേല്‍
ഒരു ശതാവരി ഇലയുടെ
അസ്ഥികൂടം .

ഒരു പനിനീര്‍ പൂവില്‍
വാസന്ത രേണുക്കള്‍
കരിഞ്ഞു വീഴുമ്പോള്‍,
നീ നിന്‍റെ മേല്‍ വിലാസം
തിരയുന്നതെന്തിനു ?

അരുത് പ്രിയേ ,
ഇനിയും ഒരിറ്റു മിഴി നീര്‍ ,
വെറും പ്രണയമാണിത്.

Read more...

രോഗം Maalayalam poem kavitha

രോഗം

----------------------------------------------

ഞാന്‍ ഒരു രോഗി.
മനസ്സിന്‍റെ ആഴങ്ങളില്‍
വേരൂന്നിയ ആദര്‍ശങ്ങളെ
വ്യഭിചാര ശാലകളില്‍
ലേലം ചെയ്യാതെ മുറുകെ പിടിച്ചവന്‍..
സ്വപ്‌നങ്ങള്‍ ചുമച്ചു തുപ്പിയ
നാറുന്ന കഫക്കട്ടയെ
കടിച്ചു വലിക്കുന്ന ഉറുമ്പുകളായി
സഹയാത്രികര്‍.
കുഷ്ഠം അറുത്തു തിന്നു
വിധിക്കായ്‌ ഉചിഷ്ട്ടമാക്കിയ വിരലുകള്‍.
പൊയ് മുഖമാക്കി
പാതി വെന്ത ഹൃദയവും .
കാലം സമ്മാനിച്ച
മുള്‍ കിരീടത്തിന്‍ മുനകളില്‍
നിന്ന് ഒറ്റിവീഴുന്ന
ചല രക്തങ്ങള്‍
രേതസ്സുകളായി വീണ്ടും
ജീവിതത്തിന്‍റെ അഴുകിയ
ഗര്‍ഭ പാത്രത്തിലേക്ക്.
എല്ലാം ഭൂത കാലം അടിച്ചേല്‍പ്പിച്ച
കരിഞ്ഞ പച്ച മാംസത്തിന്റെ
ഗന്ധത്താല്‍ മനം പുരട്ടുന്ന ഓര്‍മ്മകള്‍.
ആത്മ പീഡന സംതൃപ്തിയില്‍
രതിമൂര്‍ച്ച മറന്ന നാളുകള്‍
കാലത്തിന്റെ കനല്‍ ക്കാറ്റെട്ടു
തഴമ്പിച്ച മനസ്സുമിപ്പോള്‍
ദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു .
ഇനി തുടരാന്‍ വയ്യ !
ആരോ പറഞ്ഞറിഞ്ഞു ,
ഈ രോഗത്തിനോരെ
മരുന്നേയുള്ളുവെന്നു ,
എല്ലാം തുടര്‍ന്ന ജീവനൊരു മോചനം..
അകലെ,
കിഴുക്കാം തൂക്കായ
ചക്രവാളങ്ങളില്‍ ,
ഋതുക്കള്‍ തീര്‍ത്ത അലകളില്‍
സ്വതന്ത്രമായി മേയാന്‍ വിടാം..
ആത്മാവിന്‍റെ അകലുന്ന
ചിറകടിയൊച്ചകള്‍
എന്‍റെ വിധിയോടുള്ള
എന്‍റെ യാത്രാ മൊഴിയാകട്ടെ.

Read more...

ആരാവും, ആദ്യമായ് പ്രണയത്തെ മഴയോട് ചേർത്ത് വെച്ചത്?? Malayalam poem

ആരാവും, ആദ്യമായ് പ്രണയത്തെ മഴയോട് ചേർത്ത് വെച്ചത്??
ആരാണ്, ഒരു കിനാവിൽ വിരുന്നെത്തി, “ഓരോ മഴയും നിന്നിലേക്കുള്ള എന്റെ വന്നെത്തലാണെന്ന്“ എന്റെ കാതിൽ മന്ത്രിച്ചത്??

എന്നിട്ടുമെന്തേ, പെരുമഴക്കിടയിലൂടെ, തുള്ളിക്കൊഴിഞ്ഞ്, നനയാതെ ഞാൻ നടന്നൊഴിഞ്ഞത്???

അറിയാം,
മഴ നനയാതെ,
സ്വന്തമാക്കാതെ ഞാൻ പ്രണയിക്കുകയാണെന്ന്...

നേടലിനേക്കാൾ,
ബലികൊടുക്കലിലാണ് പ്രണയം ജീവിക്കുന്നതെന്ന്...

മരം പെയ്യുമ്പോളും,
എന്റെ ആത്മാവു നിറയുന്നുണ്ടെന്ന്....

എന്റെ പ്രണയം,
വാൻ‌ഗോഗിന്റെ ചെവിയുടെ മുറിപ്പാടു പോലെയാണ്...
രക്തം കിനിഞ്ഞ്....
നിലക്കാതെ വേദനിച്ച്................

Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP